Kerala
തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ, ശ്വാസതടസത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ വിളപ്പിൽ സ്വദേശി ബിസ്മീർ (37) ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തെ മുൻനിർത്തി ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം.
സഭാനടപടികൾ നിർത്തിവച്ചു രണ്ടുമണിക്കൂർ നേരം നടത്തിയ ചർച്ചയ്ക്കൊടുവിൽ വിളപ്പിൽശാലയിൽ ഡോക്ടർമാരുടെ ഭാഗത്ത് യാതൊരുവിധത്തിലുമുള്ള വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രതിരോധ വാദത്തിനിടയിൽ യുഡിഎഫ് കാലത്തെ ആരോഗ്യമന്ത്രിക്കെതിരേ വീണാ ജോർജ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി.
ആരോഗ്യ വകുപ്പിന് എന്തു വീഴ്ച പറ്റിയാലും അത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് ഭരണപക്ഷവും മന്ത്രിയും പറയുന്നതെന്നും ഇത്തരത്തിൽ ആയിരക്കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് കഴിഞ്ഞ പത്തുവർഷത്തിനിടയിൽ കേരളത്തിലുണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സീതശൻ ചർച്ചയ്ക്കിടയിൽ തുറന്നടിച്ചു.
വീഴ്ചകളെ കുറിച്ച് അന്വേഷിക്കാൻ ഇത്രയേറെ ഉത്തരവുകളിട്ട ഒരു ആരോഗ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിലില്ല. എന്നാൽ ഒരു റിപ്പോർട്ടും പുറത്തുവന്നിട്ടില്ല. റിപ്പോർട്ടിന്മേൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യ കേരളത്തെ വെന്റിലേറ്ററിൽനിന്ന് മാറ്റി ആരോഗ്യവതിയാക്കിയാൽ മാത്രമേ കേരളത്തിലെ പാവങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുകയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിളപ്പിൽശാല ആശുപത്രിയിൽ എത്തിയ രോഗിക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ സാധ്യമായ ചികിത്സ ഏറ്റവും വേഗത്തിൽ തന്നെ നൽകിയിരുന്നു.പ്രാഥമിക റിപ്പോർട്ടിലെ കാര്യങ്ങളാണ് താൻ പറയുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ നിരന്തരമായി ആക്രമിക്കാൻ അവസരം ഒരുക്കരുതെന്നും ഇങ്ങനെയുള്ള പ്രചാരണം അവരുടെ മനോവീര്യം തകർക്കുമെന്നും മന്ത്രി പറഞ്ഞു.
വിളപ്പിൽശാലയിലെ ബിസ്മീറിന്റെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെയും പാലക്കാട് കൈ മുറിച്ചുമാറ്റേണ്ടി വന്ന പെണ്‍കുട്ടിയുടെയും വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് പ്രതിപക്ഷ നിരയിൽ നിന്നു പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഇവർ സിസ്റ്റത്തിന്റെ ഇരകളാണെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ബിസ്മീറുമായി ഭാര്യ ആശുപത്രിയിലെത്തിയപ്പോൾ ആശുപത്രിയുടെ ഗ്രിൽ മൂന്ന് പൂട്ടുകളിട്ട് പൂട്ടിയ നിലയിലായിരുന്നു. പട്ടി കയറാതിരിക്കാനാണ് ഗ്രിൽ പൂട്ടിയതെന്നാണ് അധികൃതർ പറയുന്നതെന്നും അതിന് ഒരു സെക്യൂരിറ്റിയെ നിയോഗിച്ചാൽ പോരെയെന്നും വിഷ്ണുനാഥ് ചോദിച്ചു.
നിയമസഭയിൽ അടിയന്തര പ്രമേയം എത്തുന്നത് വരെയും ബിസ്മീറിന്റെ കുടുംബത്തെ ആരോഗ്യവകുപ്പിൽനിന്ന് ഒരാൾ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. നേരത്തേ സുമയ്യയും ഹർഷീനയും നേരിട്ട ചികിത്സാ പിഴവുകളും വിശദീകരിച്ച വിഷ്ണുനാഥ് ഡോ. ഹാരിസ് ചിറയ്ക്കൽ ഉന്നയിച്ച വിമർശനങ്ങളും സഭയിൽ ആവർത്തിച്ചു. ആരോഗ്യവകുപ്പിൽ കാണുന്നത് അഹങ്കാരവും ആക്ഷേപവും മാത്രമാണെന്നായിരുന്നു മാത്യു കുഴൽനാടന്റെ വിമർശനം. ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെ ഒരു വിഷയത്തിലും തുടർനടപടിയുണ്ടായിട്ടില്ലെന്ന് പി. ഉബൈദുള്ള വിമർശിച്ചു.
അതേസമയം ഒറ്റപ്പെട്ട സംഭവങ്ങൾ പ്രതിപക്ഷം പർവതീകരിക്കുന്നുവെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ഭരണപക്ഷ അംഗങ്ങളുടെ വാദം. ചർച്ചയ്ക്കിടെ ഭരണപക്ഷ നിരയിൽനിന്ന് പ്രസംഗിച്ച സുജിത് വിജയൻപിള്ള വേണുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടത് ശ്രദ്ധേയമായി.
മറുപടി പ്രസംഗത്തിനിടെ യുഡിഎഫ് ഭരണ കാലത്ത് ആരോഗ്യ മന്ത്രിയുടെ ആസ്തി കൂടിയതല്ലാതെ മറ്റൊന്നും നടന്നില്ലല്ലോയെന്ന വീണാ ജോർജിന്റെ പരാമർശമുണ്ടായതോടെ പ്രതിപക്ഷം ബഹളംവച്ചു. പ്രതിപക്ഷ നേതാവ് എഴുന്നേറ്റെങ്കിലും മന്ത്രി പൂർത്തിയാക്കിയ ശേഷം സംസാരിക്കാമെന്നായി സ്പീക്കർ. ഇതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
അതേസമയം അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം പരിമിതമാണെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ എ.എൻ. ഷംസീർ അടിയന്തര പ്രമേയ അവതരണ വേള ടെസ്റ്റ് ക്രിക്കറ്റ് മാച്ചിനേക്കാൾ വിരസമാണെന്ന വിമർശനം ഉന്നയിച്ചു. ഇ.കെ. വിജയൻ, പ്രമോദ് നാരായണ്‍, മോൻസ് ജോസഫ്, ശാന്തകുമാരി കെ., എം. രാജഗോപാലൻ, തോമസ് കെ. തോമസ്, പി.പി. ചിത്തരഞ്ജൻ, കെ.വി. സ ുമേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍ സജ്ജമായി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വെബ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു.
health.kerala.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം. കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് പോര്‍ട്ടല്‍ നിര്‍മിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, പ്രവര്‍ത്തങ്ങള്‍, വിവരങ്ങള്‍, ബോധവത്കരണ സന്ദേശങ്ങള്‍ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിലും ഗവേഷകരിലും എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം.
ആരോഗ്യ വകുപ്പിനു കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍ എന്നിവയുടെ വെബ്സൈറ്റുകളെക്കൂടി കോര്‍ത്തിണക്കിയാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. ഇവയുടെയെല്ലാം ആധികാരിക വിവരങ്ങളും അറിയിപ്പുകളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാന്‍ പോര്‍ട്ടല്‍ കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Kerala
കൊച്ചി: സര്‍ക്കാര്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
സാധ്യമായ എല്ലാ പിന്തുണയും ചികിത്സയും രോഗിക്ക് ലഭ്യമാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഒരു വിദഗ്ധ സംഘം രോഗിയെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരുപാട് പേരുടെ പരിശ്രമത്തിലൂടെയാണ് ജനറല്‍ ആശുപത്രിയില്‍ ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ സാധ്യമായത്.
സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ ഓപ്പറേഷന് തിയറ്റര്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു.ടി.ജെ. വിനോദ് എംഎല് എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Kerala
പത്തനംതിട്ട: ദിലീപിന് നീതി ലഭിച്ചുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് മന്ത്രി വീണാ ജോർജ്.
അവൾക്കൊപ്പം തുടർന്നും ഉണ്ടാകും. അടൂർ പ്രകാശിന്റെ വാക്കുകളിലൂടെ കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നത്. നടി അനുഭവിച്ച പീഡനം. അവർ എടുത്ത നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് പോരാട്ടങ്ങളെ മുന്നോട്ടു നയിച്ചതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
District News
കടമ്മനിട്ട: സംസ്ഥാനത്ത് ആയുഷ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് ചികത്സാ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ സെന്റര്‍ അങ്കണത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സമഗ്ര ആരോഗ്യ മാതൃക സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് ആയുര്‍വേദം, ഹോമിയോപ്പതി, യോഗ- നാച്ചുറോപ്പതി, സിദ്ധ, യൂനാനി മേഖലകളിലെല്ലാം വികസനം എത്തിച്ചു. ആയുഷ് ചികത്സാ രംഗത്ത് സംസ്ഥാനത്തിന്റെ പുതിയ കാല്‍വയ്പാണ് സിദ്ധ മര്‍മ തെറാപ്പി യൂണിറ്റുകളെന്ന് മന്ത്രി പറഞ്ഞു.
ആയുര്‍വേദത്തിലെ മര്‍മ ചികിത്സയെപ്പോലെ പ്രാധാന്യമുള്ള സിദ്ധ ചികിത്സ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് തെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്.
സന്ധിവേദന, ആര്‍ത്രൈറ്റിസ്, സയാറ്റിക്ക, മൈഗ്രൈന്‍, സ്ട്രോക്ക് പുനരധിവാസം, മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, ക്ഷീണം, സൈനസൈറ്റിസ്, ഫൈബ്രോമയാള്‍ജിയ, ജീവിതശൈലീ രോഗങ്ങള്‍, കായിക പരിക്കുകള്‍, ശസ്ത്ര ക്രിയാനന്തര പുനരധിവാസം എന്നിവയ്ക്ക് സിദ്ധചികത്സ പ്രയോജനകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് അഞ്ചു സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളും ഒരു സിദ്ധ ജീവിതശൈലീ രോഗ ക്ലിനിക്കുമാണ് പ്രവര്‍ത്തനം ആരംഭിച്ചത് .
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ റസിയ സണ്ണി, അംഗങ്ങളായ അബിദാഭായി, എം. ഷീജമോള്‍, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ഷീന വിമല്‍ , സംസ്ഥാന ദേശീയ ആയുഷ് മിഷന് പ്രോഗ്രാം മാനേജര്‍ ഡോ. ജയനാരായണന്‍, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മീന, ജില്ലാ പ്രോഗ്രാം മാനേജര്‍ അഖില തുടങ്ങിയവർ പ്രസംഗിച്ചു.